Kerala
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ നൽകിയത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്.
ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നൽകിയിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നതിനുള്ള തെളിവുകളും പെൻഡ്രൈവിൽ നൽകി.
പീഡനം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്ത് എത്തി. വെള്ളിയാഴ്ച രാവിലെ വക്കീൽ ഓഫീസിൽ എത്തിയതായാണ് വിവരം. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി.
എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് മണിക്കൂറുകൾക്കുശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പോലീസ് നിഗമനം.
രാഹുലിനെതിരെ വെള്ളിയാഴ്ച പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു നടപടി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി മൊഴി നൽകി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാലു ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് അഞ്ചു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നൽകി.
വിവാഹിതയാണെന്ന് അറിഞ്ഞാണ് യുവതിയുമായി അടുപ്പം തുടങ്ങിയതെന്നും ബന്ധം പുലർത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്. 2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ളാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചുകൊണ്ട് പീഡിപ്പിച്ചു എന്നതുള്‍പ്പെടെയാണ് എഫ്ഐആറിലെ പരാമര്‍ശങ്ങള്‍.
മാര്‍ച്ച് 17നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായ ഭീഷണിപ്പെടുത്തി, അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നു എന്നിവയും എഫ്ഐആറില്‍ പറയുന്നു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്ളാറ്റില്‍ വച്ചും, മേയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടില്‍ വച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവിലാണോ എന്ന് തനിക്കറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സ്പീക്കര്‍ക്ക് കത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമല്ല ഇരുന്നത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക നിലപാടെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
അതിജീവിതയുമായി ബന്ധമുണ്ട്. എന്നാൽ, താൻ ഗർഭിണി ആക്കിയിട്ടില്ല. അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്തുന്നതിനായി ഗുളിക നൽകിയിട്ടില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. അതിജീവിതയുമായി ബന്ധമുള്ളതായി അപേക്ഷയിൽ പറയുന്നുണ്ട്. ശബരിമല സ്വർണപ്പാളി വിഷയത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണ് ഈ കേസ് എന്നും ഹർജിയിൽ പറയുന്നു.
സിപിഎം, ബിജെപി രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമായാണു പരാതി വന്നത്. തന്നെ ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു എന്നു പറഞ്ഞ സംഭാഷണത്തിലൂടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതെന്നും രാഹുൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരാൾക്കെതിരെ ഒന്നിൽ കൂടുതൽ തവണ നടപടി സ്വീകരിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ള ഒഴിവാക്കാനാണ് ഈ വിഷയം സിപിഎം വീണ്ടും ഉയർത്തിക്കൊണ്ടു വന്നതെന്നും സതീശൻ പറഞ്ഞു. അയ്യപ്പന്‍റെ സ്വർണം മോഷ്ടിച്ച നേതാക്കൾക്കെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കുന്നില്ലെന്നും മാധ്യമങ്ങളോട് സതീശൻ പറഞ്ഞു.
പോലീസ് ജീപ്പിനുനേരെ ബോംബ് എറിഞ്ഞിട്ട് കോടതി 20 വർഷം ശിക്ഷിച്ച ഒരാൾ സിപിഎമ്മിന്‍റെ സ്ഥാനാർഥിയാണ്. അയാൾക്കെതിരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു ധാർമികതയുടെയും പ്രശ്നമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. എന്ത് കുറ്റം ചെയ്താലും അവർക്ക് കുട പിടിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന പീഡനക്കേസിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻകുട്ടി പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽവച്ച് രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് മൊഴിയിൽ പറയുന്നത്.
പീഡന ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു.
യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും എന്നാൽ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുൽ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുൽ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കും. ഇത് താൻ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും രാഹുൽ ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷ ശനിയാഴ്ച രാവിലെ കോടതി പരിഗണിക്കും. അതേസമയം ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.
രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ്‍ ജോസിന്‍റെ നേതൃത്തത്തിലാണ് അന്വേഷണം.
ഒരു ഡിവൈഎസ്പി, ഒരു അസിസ്റ്റന്‍റ് കമ്മീഷണർ, രണ്ട് എസ്എച്ച്ഒമാരും ഉൾപ്പെടുന്നതാണ് പുതിയ സംഘം. എന്നാൽ സംഘത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടില്ല.
തിരുവനന്തപുരം റൂറൽ മേഖലയിലുള്ള വലിയമല പോലീസാണ് യുവതിയുടെ പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് കേസ് സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം പോലീസിന് കൈമാറിയിരുന്നു. നേമം പോലീസാണ് യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ പുതിയ സംഘം അന്വേഷണം നടത്തേണ്ട സാഹചര്യം ഉടലെടുത്തത്.
Kerala
തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നത്. രാഹുലിന്‍റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും.
ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
Kerala
ആലപ്പുഴ: രാഹുലിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ രാജിവയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടത്. ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. രാഹുൽ കേസില്ലെന്ന് പറഞ്ഞ് പുണ്യാളനാകാൻ ശ്രമിച്ചു. തെറ്റ് ചെയ്യാത്തവർ ആരുമില്ല. വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ടെന്നും പക്ഷേ അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്വർണകൊള്ളയിൽ പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചത്. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎ ഒളിവിൽ പോയതിനു പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പോലീസ്. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് പോലീസ് നടപടി.
വലിയമല പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നടപടിയും പാര്‍ട്ടി എടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. രാഹുലിനെതിരേ പാര്‍ട്ടി നേരത്തെ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെന്ഷന് എന്നാല്‍ ആറ് വര്‍ഷക്കാലത്തേക്ക് പുറത്താക്കിയതിന് തുല്യമാണ്. രാഹുല്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉന്നതരെ പിടികൂടുന്നത് വരെ യുഡിഎഫ് പോരാട്ടവുമായി മുന്നോട്ടുപോകും. പരാതി ലഭിച്ചയുടന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമായിരുന്നു. ഈ തെരഞ്ഞെടുപ്പുവേളയില്‍ കേസെടുത്തതിനുപിന്നില് രാഷ്ട്രീയമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് പരസ്യമായി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസിലാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നത് അതീവ ഗുരുതരമായ പരാതിയാണെന്നും ശിവൻകുട്ടി പറഞ്ഞു.
മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഷാഫി പറമ്പിലായാലും കെ. സുധാകരനായാലും പരസ്യമായ പിന്തുണ നൽകുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല. അത് കേരള ജനതയോടും സ്ത്രീകളോടും ഉള്ള വെല്ലുവിളിയയാണ് കാണാൻ സാധിക്കുന്നത് ശിവൻകുട്ടി പ്രതികരിച്ചു.
സർക്കാരിന്‍റെ മുന്നിൽ വന്ന പരാതി നിയമാനുസൃതമായ നടപടിയിലൂടെ തന്നെ മുന്നോട്ട് പോകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓരോരുത്തരുടെ സംസ്കാരം അനുസരിച്ചാണ് ഓരോരുത്തരും പ്രതികരിക്കുക.
അന്തസും മാന്യതയും ഉണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. അത് രണ്ടും രാഹുലിന് ഇല്ലെന്ന് അറിയാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല. രാഹുലിനെതിരെ പാര്‍ട്ടി നേരത്തെ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉന്നതരെ അറസ്റ്റ് ചെയ്യുന്നതുവരെ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ആരോപണം ഉന്നയിച്ച യുവതിയെ വെല്ലുവിളിച്ചതാണ് രാഹുലിനെതിരേ ഇപ്പോള്‍ കേസ് വരാന്‍ കാരണം. രാഹുലിനെതിരെ പാര്‍ട്ടി നടപടി നേരത്തെ എടുത്ത് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി രാഹുലിനെ പുറത്താക്കിയപ്പോൾ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ആ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനർഥം അദ്ദേഹം പാർട്ടി നടപടികളെ അംഗീകരിക്കുന്നില്ല, ഈ നടപടികളെ വെല്ലുവിളിക്കുന്നു എന്നതിന്‍റെ സൂചനയാണ്.
രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിൽനിന്നും ആരോക്കെ ആവശ്യപ്പെട്ടെ അവരെയെല്ലാം അദ്ദേഹത്തിന്‍റെ പിആർ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എല്ലാവരും ഭയന്ന് പലതും ഒളിച്ചുവച്ചു. ഇത്തരം വ്യക്തിക്കളെ ന്യായീകരിക്കാൻ ആരും തയാറാകരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.
Kerala
ന്യൂഡൽഹി: എസ്ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീംകോടതിയിൽ. കേരളത്തിലെ എസ്ഐആർ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചത്.
പുതുപ്പളളി മണ്ഡലത്തിലെ 61, 67, 92 നമ്പർ ബൂത്തുകളിൽ എസ്ഐആർ ഫോം വിതരണം പൂർത്തിയായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ ഇതുവരെയും ഫോം ലഭിക്കാത്ത വോട്ടർമാരുണ്ടെന്നും ഇവരുടെ പേരുകൾ കൈമാറാൻ തയാറാണെന്നും ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എസ്ഐആർ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി നൽകിയ ഹർജിയിലാണ് അഭിഭാഷകൻ ജോബി പി. വർഗീസ് മുഖേന ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്.
നിലവിൽ നടക്കുന്ന എസ്ഐആർ നടപടി എംഎൽഎ കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികളുടെ ഭാഗമായി പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടില്ലന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ ബുധനാഴ്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷ നൽകിയത്.
Kerala
പത്തനംതിട്ട: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര ചാണ്ടി ഉമ്മൻ ബഹിഷ്കരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
അടൂർ പ്രകാശ് എംപി നയിക്കുന്ന യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല.
തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേ സമയം പുനസംഘടനയിൽ പ്രതിഷേധവുമായി വനിതാ നേതാവായ ഡോ.ഷമ മുഹമ്മദും രംഗത്തെത്തി.
കഴിവ് ഒരു മാനദണ്ഡമാണോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ അതൃപ്തി പ്രകടിപ്പിച്ചത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അവരെ ഒഴിവാക്കുകയായിരുന്നു.
Kerala
തൃശൂര്‍: സിപിഎം നേതാവും കുന്നംകുളം മുന്‍ എംഎല്‍എയുമായ ബാബു എം. പാലിശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ബാബു എം. പാലിശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.
കൊരട്ടിക്കരയിൽ ജനിച്ച അദ്ദേഹം 1980-ൽ ഡിവൈഎഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. കുന്നംകുളം കടവല്ലൂര്‍ സ്വദേശിയായ അദ്ദേഹം രണ്ടു തവണ കുന്നംകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി, ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന നിർവാഹക സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.